Thursday, September 5, 2013

ഒരു കുറ്റാരോപിതന്റെ രാജി കത്ത്

ഞങ്ങള്‍ വെറും ഉപകരണങ്ങള്‍

ഞങ്ങള്‍ വെറും ഉപകരണങ്ങള്‍
ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക്
സര്‍,
അഹ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായ ഞാന്‍ സര്‍വീസില്‍നിന്ന്, മുഴുവന്‍ ആനുകൂല്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് രാജിവെക്കുന്നതായി അറിയിക്കട്ടെ. ഗുജറാത്ത് ഡി.ഐ.ജി തസ്തികയിലിരിക്കെ, സസ്പെന്‍ഷനിലായ എന്‍െറ രാജിക്കുള്ള കാരണങ്ങളാണ് ഇവിടെ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.
1980ല്‍ ഡിവൈ.എസ്.പിയായി സര്‍വീസില്‍ പ്രവേശിച്ച ഞാന്‍ കഴിഞ്ഞ 33 വര്‍ഷമായി ഗുജറാത്തിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2002-2006 കാലത്ത് ആദ്യം അഹ്മദാബാദ് സിറ്റിയിലെ ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ഡെപ്യൂട്ടി കമീഷണര്‍/അഡീഷനല്‍ കമീഷണര്‍ ആയും പിന്നീട് അഹ്മദാബാദ് എ.ടി.എസില്‍ (ഭീകരവിരുദ്ധ സേന) ഡി.ഐ.ജിയായും സേവനമനുഷ്ഠിക്കുകയുണ്ടായി. കച്ച്-ഭുജ് അതിര്‍ത്തി മേഖലയുടെ ചുമതലയുള്ള ഡി.ഐ.ജിയായി പ്രവര്‍ത്തിക്കവെ, സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് 2007 ഏപ്രില്‍ 24ന് ഗുജറാത്ത് സി.ഐ.ഡി വിഭാഗം എന്നെ അറസ്റ്റ് ചെയ്തു. അതിനുശേഷം ഞാന്‍ സസ്പെന്‍ഷനിലാണ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം 2012 നവംബര്‍ 22 വരെ ഞാന്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ, 2007 ജൂലൈയില്‍ തുളസീ റാം ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടും ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അതിനുശേഷം സുപ്രീംകോടതി നിര്‍ദേശപ്രകാരം സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് മുംബൈയിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് എന്നെയും മറ്റ് ഉദ്യോഗസ്ഥരെയും 2012 നവംബര്‍ 23ന് മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലാക്കി. കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങള്‍ അഹ്മദാബാദിലെയും മുംബൈയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം തുളസീ റാം ഏറ്റുമുട്ടല്‍ കേസ് സൊഹ്റാബുദ്ദീന്‍ കേസുമായി ചേര്‍ത്ത് ഒറ്റ വിചാരണയാക്കി. ഇപ്പോള്‍, മുംബൈയില്‍ സി.ബി.ഐ സ്പെഷല്‍ ജഡ്ജിക്ക് കീഴില്‍ വിചാരണ പുരോഗമിക്കുന്നു. എന്നെ തലോജ ജയിലിലേക്ക് മാറ്റിയതിനു ശേഷം രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ -സാദിഖ് ജമാല്‍, ഇശ്റത്ത് ജഹാന്‍ -അന്വേഷണം കൂടി സി.ബി.ഐ ആരംഭിച്ചു. ഇശ്റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ നാലിന് അറസ്റ്റിലായ, അഹ്മദാബാദ് ക്രൈം ബ്രാഞ്ചിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എന്നോടൊപ്പം സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കസ്റ്റഡിയിലാണ്. അവരില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചു. ചുരുക്കത്തില്‍, തലോജ ജയിലില്‍ എന്നോടൊപ്പം കഴിയുന്ന ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, 22 പേര്‍ ഗുജറാത്തിലെ അഹ്മദാബാദ്, നദിയാദ്, വഡോദര, പലന്‍പൂര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഈ 32 ഉദ്യോഗസ്ഥരില്‍ ആറും ഐ.പി.എസ് റാങ്കിലുള്ളവരാണ്. മറ്റ് ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ കൂടി ഇശ്റത്ത്, തുളസീ റാം കുറ്റപത്രങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
എന്‍െറ അറിവില്‍, ഇത്രയും പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയുകയും ചെയ്ത സംഭവം ഇന്ത്യയില്‍ ഗുജറാത്തിലല്ലാതെ മറ്റെവിടെയും ഉണ്ടായിട്ടില്ല. ഒരു പ്രലോഭനത്തിനും വഴങ്ങാതെ, ആത്മാര്‍ഥതയോടെയും ആര്‍ജവത്തോടെയും പാക് സ്പോണ്‍സേഡ് ഭീകരവാദത്തിനെതിരെ പോരാടിയവരാണ് ജയിലുകളില്‍ യാതനകള്‍ അനുഭവിക്കുന്നതെന്നതാണ് ഈ സംഭവങ്ങളില്‍ ഏറ്റവും പ്രധാനമായി കാണേണ്ടത്. ഞാന്‍ വിനയത്തോടെ പറയട്ടെ, ഈ സര്‍ക്കാര്‍ കഴിഞ്ഞകാലത്ത് വന്‍പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ ഭിത്തികണക്കെ ഞാനും എന്‍െറ കീഴ് ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പ്രതിസന്ധിയിലായിരിക്കെ, ഞങ്ങള്‍ക്കൊപ്പം അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു. ഏറെ വ്യസനത്തോടെ പറയട്ടെ, ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടും ഞങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം പരിഗണിച്ചില്ല. എന്നല്ല, തെറ്റിദ്ധരിപ്പിക്കുന്നതാണ് അവരുടെ സമീപനമെന്ന് വ്യക്തമാകുകയും ചെയ്തു.
ഞങ്ങളെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാറിന് ഒരു താല്‍പര്യവും ഇല്ളെന്ന് പിന്നീട് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറകള്‍ക്കുള്ളില്‍തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ രഹസ്യമായി ചെയ്യുന്നതെന്നും വ്യക്തമായി. ഒരു കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്: ഏറ്റുമുട്ടല്‍ കൊലകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ കൊയ്ത രാഷ്ട്രീയ നേട്ടങ്ങള്‍ ചെറുതല്ല.
സൊഹ്റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു ശേഷം മാത്രമാണ് കേസില്‍ സര്‍ക്കാറിന് ജാഗ്രതയും ആത്മാര്‍ഥതയും ഉണ്ടായത്. അദ്ദേഹത്തിനു വേണ്ടി ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെ ഹാജരായത് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ്. സി.ബി.ഐ കോടതി മുതല്‍ സുപ്രീംകോടതി വരെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈസമയം, എനിക്കും എന്നോടൊപ്പം അറസ്റ്റിലായ രാജ്കുമാര്‍ പാണ്ഡ്യനും ദിനേശ് എം.എന്നിനും നിയമസഹായം നല്‍കാന്‍ സര്‍ക്കാര്‍ മറന്നുപോയി. ഗുജറാത്ത് സി.ബി.ഐയില്‍നിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസ് അന്വേഷണം മാറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് തടയാന്‍ ശ്രമം തകൃതിയായി നടന്നു; ഒപ്പം, ഞങ്ങള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. പാണ്ഡ്യനും ദിനേശിനും സ്വന്തം നിലയില്‍ ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അതും തടയുകയായിരുന്നു. ഈ സര്‍ക്കാറിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ ചെയ്ത ഏക കുറ്റം. അമിത് ഷാ തന്‍െറ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരു കേസുകള്‍ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. ഇതോടെ, മുംബൈയില്‍ ഉയര്‍ന്ന ചെലവില്‍ കേസ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അതിന്‍െറ ഫലമാണ് ഞങ്ങള്‍ തലോജ ജയിലില്‍ അനുഭവിച്ചത്. ഒറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്‍െറ അറസ്റ്റ് ഒഴിവാക്കുകയും ഞങ്ങള്‍ക്കുള്ള ജാമ്യ നിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ, അമിത് ഷാ പൊലീസ് പോലുള്ള ഏറെ സെന്‍സിറ്റീവായ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമായ ഗോധ്ര സംഭവശേഷമാണ് ഇത്. തീര്‍ത്തും നൂതനവും പുരോഗമനപരവുമായ നേതൃത്വം നല്‍കുന്നതിന് പകരം ബ്രിട്ടീഷുകാര്‍ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കുക, ആവശ്യം കഴിഞ്ഞതിന് ശേഷം വലിച്ചെറിയുക തുടങ്ങിയ കുടില തന്ത്രങ്ങളാണ് അദ്ദേഹം പയറ്റിയത്. സര്‍ക്കാറിന്‍െറയും പൊലീസ് വകുപ്പിന്‍െറയും ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ അദ്ദേഹത്തിന്‍െറ ചെയ്തികള്‍ ഇടയാക്കി. ഗുജറാത്ത് പൊലീസിന്‍െറ മൊത്തം പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. പിന്നീടുണ്ടായ അവസ്ഥ ഏറെ ദയനീയമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസം നഷ്ടപ്പെട്ടു. ആര്‍ക്കും ആരെയും വിശ്വാസമില്ല. പരസ്പരം തകര്‍ക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.
ഇതെല്ലാം മാറിമറിയുന്ന ഒരു ദിനം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ആ വിശ്വാസമെല്ലാം ഈ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. മഹാത്മാ ഗാന്ധിയുടെ, ‘ആത്മാവില്ലാത്ത യന്ത്രമാണ് സ്റ്റേറ്റ്, ഗവണ്‍മെന്‍റിന് മന$സാക്ഷിയില്ല’ എന്ന പ്രസ്താവന സത്യമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്‍ഷ്ട്യത്തോടെയാണ് ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നറിയുമ്പോള്‍ തികഞ്ഞ നിരാശയാണ് തോന്നുന്നത്. അതിനാല്‍, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ യഥാര്‍ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്‍ എനിക്ക് ധാര്‍മികമായി അവകാശമുണ്ട്.
2002-2007 കാലത്ത് ഗുജറാത്ത് ക്രൈംബ്രാഞ്ചിലും എ.ടി.എസിലുമെല്ലാം ജോലിചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്‍, അന്നത്തെ സര്‍ക്കാറിന്‍െറ പോളിസിക്കനുസൃതമായി, അവരുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഗോധ്ര സംഭവവും അതിന് ശേഷമുണ്ടായ രൂക്ഷമായ കലാപവുമെല്ലാം നിരവധി തീവ്രവാദി ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയ ശേഷമായിരുന്നു. രഥയാത്രക്ക് നേരെയുണ്ടായ ആക്രമണം, ഗോധ്ര സ്ഫോടനം, നെഹ്റുനഗര്‍ സ്ഫോടനം തുടങ്ങിയവ ഉദാഹരണം. തുടര്‍ച്ചയായുള്ള സംഭവങ്ങള്‍ ജനങ്ങളെ ചെറുതല്ലാത്ത രീതിയില്‍ ചകിതരാക്കി. ജിഹാദി തീവ്രവാദം സംസ്ഥാനത്ത് കാട്ടുതീ പോലെ പടരുകയായിരുന്നു. സംസ്ഥാനത്ത് ഒരുതരം അരാജകത്വ പ്രവണതയുടെ തുടക്കംകൂടിയായിരുന്നു അത്. സംസ്ഥാനത്തിന്‍െറ വലിയ ഭാഗം തീരപ്രദേശം പാകിസ്താനോട് ചേര്‍ന്നുകിടക്കുന്നതിനാല്‍, ഗുജറാത്ത് മറ്റൊരു കശ്മീര്‍ ആയിത്തീരുമോ എന്ന ആശങ്കയും ആയിടക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഇറങ്ങിത്തിരിക്കുന്നത്. സര്‍ക്കാറിന്‍െറ ഉന്നതതലങ്ങളില്‍നിന്നു വന്ന ഒരു തീരുമാനംതന്നെയായിരുന്നു അത്. ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രൈംബ്രാഞ്ചൂം സവിശേഷമായും ഈ ഉദ്യമത്തില്‍ പങ്കാളിയായി. അതിന്‍െറ ഫലമായി നിരവധി തീവ്രവാദി സംഘടനകളെ കണ്ടത്തെുന്നതിനും അവരുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനും സാധിച്ചു. ഇതിനായി പല ഏറ്റുമുട്ടലുകളും നടന്നു. ഈ കാലയളവില്‍, ദിനംപ്രതി നിരവധി ടെലിഫോണ്‍ കോളുകള്‍ എനിക്ക് വരാറുണ്ടായിരുന്നു. എന്നെയും എന്‍െറ സഹപ്രവര്‍ത്തകരെയും രക്ഷകരായാണ് അവര്‍ കണ്ടത്. എന്നാല്‍, ഞങ്ങളെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് ശേഷം ഒരാളും ഞങ്ങളെ വിളിച്ചില്ല. കാര്യങ്ങള്‍ അന്വേഷിച്ചതുമില്ല. സര്‍ക്കാറിന്‍െറ വിനീത പടയാളികളായിരുന്ന ഞങ്ങളെ ഇവ്വിധം വേട്ടയാടിയിട്ടും അതാരും അന്വേഷിക്കുന്നില്ല. ഇത്രയും അധാര്‍മികമായ ഒരു ഭരണകൂടം നയിക്കുന്ന സംസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പേരില്‍ ഒരു നഗരം സ്ഥിതിചെയ്യുന്നത് അപമാനമാണ്.
എന്നെയും എന്‍െറ സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത് നാല് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്‍, അതിന് നിര്‍ദേശം നല്‍കിയവരെയും നയം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണം. ഫീല്‍ഡ് ഓഫിസര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ മുകളില്‍നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്. അങ്ങനെയൊരു അറസ്റ്റ് നടപ്പാക്കുകയാണെങ്കില്‍, ഈ സര്‍ക്കാര്‍ പിന്നെ സബര്‍മതി സെന്‍ട്രല്‍ ജയിലിലും തലോജ സെന്‍ട്രല്‍ ജയിലിലുമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരസ്പര സംരക്ഷണവും സഹകരണവും സര്‍ക്കാറും പൊലീസും തമ്മിലുള്ള അലിഖിത നിയമമാണ്. ഇവിടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ പൊലീസിനെ മരണത്തിന്‍െറ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ നാറിയ കളികളാണ് ഇതിനെല്ലാം പിന്നില്‍. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായിരുന്നു ഗുജറാത്തിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ വകുപ്പിനെ തകര്‍ത്തത്.
ഇത്രയും കാലം മൗനം പാലിച്ചത്, ദൈവത്തെപ്പോലെ ഞാന്‍ കാണുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അമിത് ഷായുടെ സ്വാധീനവലയത്തില്‍പെട്ട എന്‍െറ ദൈവം രക്ഷക്കത്തെിയില്ളെന്ന് ദു$ഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍, നട്ടെല്ലില്ലാത്ത സര്‍ക്കാറിന് കീഴില്‍ സര്‍വീസില്‍ തുടരാന്‍ എനിക്കാവില്ല. അതിനാല്‍, സര്‍വീസ് കാലത്തിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഞാന്‍ രാജിവെക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കാതത്തെന്നെ ഞാന്‍ പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്‍ ഞാന്‍ ആറു വര്‍ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കട്ടെ. 33 വര്‍ഷത്തെ സേവനത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് വിട.

No comments: