Thursday, October 3, 2013

ഇതാ ഇന്ത്യയും ചൊവ്വായിലേക്ക് ..



ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പേടകം വിക്ഷേപണത്തിന് ഒരുങ്ങിയതായി ഐ.എസ്.ആര്‍.ഒ ഉപഗ്രഹ കേന്ദ്രം ഡയറക്ടര്‍ എസ്.കെ. ശിവകുമാര്‍ അറിയിച്ചു. പേടകത്തിന്‍െറ ചിത്രങ്ങള്‍  ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ ബഹിരാകാശ പേടകത്തിന് 450 കോടി രൂപയാണ് ചെലവിട്ടത്. ഒരു നാനോ കാറിന്‍െറ വലുപ്പത്തിലുള്ള ‘മംഗള്‍യാന്‍’ എന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരുവിലെ ആസ്ഥാനാത്ത്   പ്രദര്‍ശിപ്പിച്ചു.
ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, റേഡിയേഷന്‍ സാന്നിധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് മംഗള്‍യാനിന്‍െറ ലക്ഷ്യം. ഇതിനായി ഏഴു നിരീക്ഷണ ഉപകരണങ്ങള്‍ മംഗള്‍യാനില്‍ ഘടിപ്പിക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഒക്ടോബറില്‍ മംഗള്‍യാന്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ പദ്ധതി. ഒക്ടോബര്‍ 21ന് ശേഷമായിരിക്കും മംഗള്‍യാനിന്‍െറ വിക്ഷേപണമെന്ന് സാറ്റലൈറ്റ് സെന്‍റര്‍ ഡയറക്ടര്‍ പറഞ്ഞു. ഒരു വര്‍ഷത്തെ യാത്രക്കു ശേഷമായിരിക്കും മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. മംഗള്‍യാന്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ചൊവ്വ മനുഷ്യവാസത്തിന് യോഗ്യമായ ഗ്രഹമാണോ എന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിച്ചേരും. മംഗള്‍യാന്‍ ചൊവ്വയുടെ പ്രതലത്തിലെ കളര്‍ ചിത്രങ്ങള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

No comments: